മനാമ: ഗൾഫ് മേഖലയിൽ ആക്രമണം വ്യാപിച്ച ഇറാൻ ബഹ്റിനിലും മിസൈൽ ആക്രമണം ശക്തമാക്കി. മനാമയിലെ ജുഫെയ്ർ തുറമുഖ മേഖലയിൽ ഇന്നു രാവിലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശമുണ്ടായതായാണ് റിപ്പോർട്ട്.
ബഹ്റിനിലും അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം. അതേസമയം, ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്തതിൽ രണ്ടു പേർ മനാമയിൽ അറസ്റ്റിലായി. പിടിയിലായവരിൽ ഒരാൾ ബഹ്റിൻ പൗരനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മൊബൈൽ ഫോണിലും മറ്റു കാമറകളിലും നേരിട്ടുദൃശ്യങ്ങൾ പകർത്തുന്നതിലും പങ്കുവയ്ക്കുന്നതിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇറാന്‍റെ മിസൈലുകൾ ആകാശത്തുവച്ചുതന്നെ തകർക്കുന്നുവെന്നും മിസൈലിന്‍റെ അവശിഷ്ടങ്ങളാണ് താഴേക്കു പതിക്കുന്നതെന്നും പ്രവാസികൾ പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്തുനിന്നു കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും ജാഗ്രതാനിർദേശം പാലിക്കുന്നുണ്ടെന്നും വർഷങ്ങളായി ബഹ്റിനിൽ താമസിക്കുന്ന പ്രവാസികൾ പറഞ്ഞു.
ബഹ്റിനിൽ മാത്രമല്ല, ഗൾഫ് മേഖലയിലെ പ്രവാസികൾ ഒന്നടങ്കം ആശങ്കയിലാണ്. അവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ തുറക്കുന്നുണ്ട്. ആളുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്നതിനു വിലക്കുണ്ടെന്നും പൊതു ഇടങ്ങളിലെയും റോഡുകളിലെയും തിരക്കു കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണു സർക്കാർ നടപടിയെന്നും പ്രവാസികൾ പറഞ്ഞു.
ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. റംസാൻ മാസമായതിനാൽ ഉച്ചവരെ മാത്രമാണു പല ഓഫീസുകളുടെയും പ്രവർത്തനസമയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്നതായും പ്രവാസി മലയാളികൾ പറഞ്ഞു.